തിങ്കളാഴ്‌ച, മാർച്ച് 21

ഡിങ്കന്‍ കോപ്രായങ്ങള്‍ക്കപ്പുറം എന്ത് ...?

കാലമതിന്റെ പ്രയാണം പ്രതിബന്ധങ്ങള്‍  ഇല്ലാതെ  മുന്നോട്ട്  നീങ്ങവേ  കാലത്തോളം തന്നെ  പഴക്കമുള്ള  പുതിയ  വാക്കാണ്  ന്യൂ ജനറേഷന്‍ അഥവാ  പുതുതലമുറ എന്ന വാചകം,  എക്കാലത്തും ഈ വാചകത്തെ പ്രതിനിധാനം  ചെയ്യുന്ന ക്ഷുഭിതയൌവനങ്ങളേയും കൌമാരങ്ങളേയും    അപക്വമതികള്‍ തെറ്റായ രീതിയില്‍ ജീവിക്കുന്നവര്‍  എന്ന  കുറ്റ പെടുത്തലുകള്‍ തലമുറകള്‍  മാറി  മാറി പറഞ്ഞു  കൊണ്ടേയിരിക്കുന്നു  അല്‍പ്പം ശരിയും ശരികേടും ഈ ആവര്‍ത്തന ചക്രത്തില്‍ ഉണ്ട്  .

തിങ്കളാഴ്‌ച, ഫെബ്രുവരി 16

നീരാളി പിടുത്തത്തില്‍ ഒരു ചുടുനീരാട്ട്

യാത്രകള്‍ എന്നും എല്ലാര്‍ക്കും ഏറെ പ്രിയപെട്ടതാണല്ലോ  . അന്നം തേടി പ്രവാസ കരയിലെത്തിയ ഞങ്ങളെ സംബന്ധിച്ച് വലിയ വലിയ യാത്രകളൊന്നും നടത്താനുള്ള സമയമോ സാധ്യതയോ ഇല്ല . എന്നാലും ജന്മനാടില്‍ നിന്ന് ഇത്രയും ദൂരം വന്നു ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും ജീവിച്ചു തീര്‍ക്കേണ്ട ഈ മണ്ണിലെ കാഴ്ചകള്‍ കണ്ടില്ലെങ്കില്‍ എന്തോന്ന് ജീവിതം  ഏറ്റവും കുറഞ്ഞ ചിലവില്‍  സുന്ദരമായ കാഴ്ചകള്‍ സമ്മാനിക്കാന്‍  പ്രകൃതിക്ക് അല്ലാതെ മറ്റാര്‍ക്കാണ് കഴിയുക . അത് കൊണ്ടാണ്  ഞങ്ങള്‍ ഈ പ്രാവശ്യത്തെ യാത്ര ജിദ്ദ ഷറഫിയ്യയില്‍  നിന്ന്  കൃത്യം254 കീലോമീറ്റര്‍ അകലെയുള്ള  അനന്യ സാധാരണമായ  ചൂട് നീരുറവ കാണുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്നത് .

തിങ്കളാഴ്‌ച, ഫെബ്രുവരി 2

മുരുവാണി അഥവാ മരുഭൂമിയിലെ സുന്ദരി

വിരസമായ പ്രവാസ വാരാന്ത്യങ്ങള്‍  ഉറക്കമൊഴിച്ച് ചാറ്റിയും ചീറ്റിയും ചെറിയ രീതിയില്‍ ചുറ്റിയും   ചാനെല്‍ മാറ്റി മാറ്റി ചാനെലുകാരെ പ്രാകിയും    കഴിക്കുമ്പോള്‍ ആണ്   സന്തത

വെള്ളിയാഴ്‌ച, ജൂൺ 20

എന്റെ അക്ഷര പ്രണയം

വായനാ ദിനമാണ് ....

മുഖ പുസ്ത താളുകളിൽ ഇന്ന് വായനക്കാരുടെ തിക്കും തിരക്കുമാണ് ഈ തിക്കിനും തിരക്കിനും ഇടയിൽ  എത്ര അക്ഷരങ്ങളാണ് മരണപെടുക എന്ന് എനിക്കറീല ട്ടോ.....
എന്നാലും  അക്ഷരം എന്ന് പറയുന്ന ഇത്തിരിയോളം പോന്ന കേവല വരകളുടെ വലിപ്പം എത്രയാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല .... ചിലതിനു മുമ്പിൽ അന്തം വിട്ടു കുന്തം മുണുങ്ങി തോറ്റോടി പോരുന്നു. ചിലതിനെ അരുമയായി കൈകളിൽ എടുത്ത് മനസ്സിലാവാഹിച്ചു, താലോലിച്ചു വളർത്തും , ചിലതിനെ അടങ്ങാത്ത കാമനകളിൽ മണിയറ കെട്ടി ഹോമിക്കും  ചിലതിനെ തോളിൽ കയ്യിട്ടു സതീര്ത്യനാക്കും ചിലത് ഗുരുവും അമ്മയും പെങ്ങളും കാമിനിയുമാവും  മറ്റു ചിലതിനെ അറപ്പോടും വെറുപ്പോടും  കണ്‍ കാഴ്ചകളിൽ നിന്നോടിക്കും ...അപ്പോഴും ചില അക്ഷര കൂട്ടങ്ങൾ ചിന്തകൾക്കും  കാഴ്ച്ചകൾക്കും കഴ്ച്ചപാടുകൾക്കും പിടിതരാത്ത നിഗൂടതകളായി മുന്നിൽ വിരിയും. ഒരു നിഷ്കളങ്ക കുഞ്ഞിൻറെ ജിക്ഞാസയോടെ അക്ഷര സന്ജയങ്ങൾക്ക് നടുവിലൂടെ  ദിക്കറിയാതെ നടന്നകലുമ്പോൾ മതം അറിയാത്ത മതവിശ്വാസിയുടേയും  രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയകാരന്റേയും  അക്ഷരങ്ങൾ ചോരയുടെ കട്ട കറുപ്പ് പിടിച്ച കബന്ധങ്ങളായി  തെരുവിൽ പിടഞ്ഞു മരിക്കുമ്പോഴും   . അടങ്ങാത്ത മാംസ മോഹിയുടെ അക്ഷരങ്ങൾ ശുക്ലത്തിലും  തീണ്ടാരിയിലും അലസഗർഭത്തിലും സ്വയംഭോഗ വിസര്ജ്യത്തിലും കിടന്ന്  ശ്വാസം കിട്ടാതെ തൊണ്ട പൊട്ടി നിലവിളിക്കുമ്പോഴും   വീണ്ടും ഒരു പറക്കാമുറ്റാ ,,, പൈതലിൽ നിസഹായത മാത്രമാണ് ബാക്കി ആവുന്നത്.

 വായനാ ദിനത്തിന്റെ കേവല പ്രഹസനങ്ങളെ മാറ്റി നിർത്തി പിന്നിട്ട വായനാനുഭാവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ യു പി സ്കൂളിലെ ശുഷ്കിച്ച ലൈബ്രററിയായ ചിതൽ സ്പർശമേറ്റ് നിറം മങ്ങിയ തടി അലമാരയിൽ(അക്ഷരങ്ങളുടെ വില  മനുഷ്യനേക്കാൾ നന്നായി ചിതലിന് അറിയാവുന്നത് കൊണ്ടാവാം അലമാരയുടെ കാതൽ കരുത്തിൽ ചിതലുകൾ തോറ്റോടിയത് )  നിന്ന് ആദ്യമായി എടുത്ത്  വായിച്ച രാമായണവും പ്രിയപ്പെട്ട റൂബി ടീച്ചർ കാശടച്ചു എന്റെ പേരിൽ വരുത്തിയിരുന്ന യൂറീക്ക എന്ന ബാലമാസികയും വായനയുടെ ഔപചാരിക തുടക്കം ആയിരുന്നു എങ്കിലും യു  പി യിൽ നിന്ന് പഠനം  അടക്കാകുണ്ടിലെഹൈസ്കൂളിലേക്ക് മാറ്റപെട്ടപ്പോൾ വായനയുടെ ലോകം വീണ്ടും അസ്തമയത്തിലേക്ക് നടക്കവേ  ... ഒരു ദിവസം ക്ലാസ് അദ്ധ്യാപകൻ പരിജയെപെടുത്തിയ മുത്തുവിന്റെ ദുഃഖം എന്നപേരില് ഒരുപുസ്തകം ആണ് പരിജയപെടുത്തിയത് നിങ്ങളുടെ പ്രായത്തിലുള്ള ഒരു വികലാംഗനായ ഒരു കുട്ടി എഴുതിയതാണെന്നും ആ കുട്ടിയുടെ ചികിത്സക്ക് ഭീമമായ സാംബത്തികം ആവശ്യമുണ്ട് നിങ്ങൾ എല്ലാവരും ഈ പുസ്തകം ഒരെണ്ണം വാങ്ങി ആ കുട്ടിയെ സഹായിക്കണന്നവാക്കുകൾക്ക് കീഴ്പെട്ടു വാങ്ങി വായിച്ച ആ പുസ്തകം ഒരിക്കലും മറക്കാൻ കഴിയാത്ത വായനയുടെ ആസ്വാദന നിമിഷങ്ങൾ ആണ് നൽകിയത് എന്ന് ഇന്ന് നിശംസയം ഞാൻ പറയുന്നു.


ഒരു പതിമ്മൂന്നു കാരന്റെ തൂലികയിൽ പിറന്ന അനന്യ സാധാരണമായ രചനാവൈഭവമായിരുന്നു . ആ   കൃതിക്കുള്ളിൽ ഉണ്ടായിരുന്നത് .അച്ഛനും അമ്മയും  അസുഖമായി മരണപെട്ടു ഒറ്റപെട്ട രണ്ടു ചെറുപൈതങ്ങളുടെ ആത്മഹത്യയിൽ  അവസാനിക്കുന്ന   കഥ വായനയുടെ ഓരോ നിമിഷത്തിലും എട്ടാം ക്ലാസ്സ് കാരന്റെ പൊട്ടിത്തെറിച്ച പ്രായത്തിലും കണ്ണീർ തുള്ളികളെ ധാര ധാരയായി പുറത്തേക് ഒഴുകിയത് ഇന്നും സുവ്യക്തമായി ഒര്ക്കാൻ കഴിയുന്ന ആ പ്രതിഭാധാനമായ തൂലിക ഉടമ ഇപ്പോൾ എവിടെയാണെന്ന് . എന്നറിയാൻ ഒരാഗ്രഹം ഈ അവസരത്തിൽ തോന്നുന്നു .

പാതി വഴിയിൽ പഠനോപകരണങ്ങൾ വലിച്ചെറിഞ്ഞു ഒരു പറവയുടെ മേലങ്കി അണിഞ്ഞു ഉപജീവനത്തിൻറെ അതി ജീവനം ആരംഭിച്ചപ്പോൾ   ,  ദിനപത്രങ്ങളിലെ വാരാന്ത്യപതിപ്പും   മുഖപ്രസങ്ങങ്ങളും പ്രിയപ്പെട്ടഅപ്പുകുട്ടനും കഷ്ടകാലൻ നായരുംആക്ഷേപ ഹാസ്യത്തിൽ പൂണ്ടു വിളയാടിയ  മനോരമയിലെ തരംഗങ്ങളിൽ പനച്ചി എന്ന  
 കോളവും ദൈനം ദിന വാര്ത്തകളും  മാത്രമായി എന്നിലെ വായന മരണമടഞ്ഞിരുന്നു എങ്കിലും  തീക്ഷ്ണമായ പല ജീവിതങ്ങളുടെ എഴുതാതെ പോയ കദനങ്ങലുടെ കഥ  അടുത്തറിയാൻ കഴിഞത്  ഭാഗ്യവും നിര്ഭാഗ്യവും ആയി കാണുമ്പോഴും വായന ഇല്ലാതെ പോയ കാലത്തെ      എണ്ണമെടുത്ത് തള്ളികളഞ്ഞ ആയുസ്സിന്റെ നഷ്ടമാണെന്ന തിരിച്ചറിവായി മാറുന്നു .

പ്രാരബ്ധങ്ങളുടെ പടുകുഴിയിൽ നിന്ന് പ്രവാസത്തിന്റെ പ്രതീക്ഷകളിലേക്ക് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേണ്ടി  പറന്നിറങ്ങിയപ്പോൾ  ലകഷ്യമായ രണ്ടറ്റം മുട്ടിക്കൽ നടന്നില്ലെങ്കിലും എന്നിൽ നിന്നകന്ന വായനയെ തിരിച്ചു പിടിക്കാനായി എന്നതാണ് പ്രവാസത്തെ കൂട്ടി കിഴിച്ചാൽ  കിട്ടുന്ന ലാഭം ... പ്രവാസഭൂമികയിൽ നിന്ന് സൈബർഇടങ്ങളിലെ  നല്ലതിലേക്കും ചീത്തയിലേക്കും ചൂണ്ട് വിരലിൻറെ മൗസ് മുനകൾ നീണ്ടപ്പോൾ കണ്ടുമുട്ടിയ ബ്ലോഗുകളിലെ സരസ ലളിത വായനയിൽ നിന്ന് ഞാനെന്ന ഒരു ബ്ലോഗർ പോലും രൂപാന്തരംപ്പെട്ടു എന്ന് വരെ കരുതി അഹങ്കാരത്തിന്റെ ഗിരിനിരകളിലേക്ക് അന്ധപ്രയാണം തുടങ്ങിയ സമയത്താണ് സ്നേഹ സതീര്ത്യരിൽ ഒരാളായ സർദാറിനെ പരിജയപെടുന്നത് .  കൂടുതൽ വായന കൊമ്പന്റെ എഴുത്തിനു ഗുണം ചെയ്യും എന്ന ഉപദേശവും  . അതോടെ രണ്ടും കൽപ്പിച്ചു സൈബർ ലോകത്ത് മാത്രം ഒതുങ്ങികൂടിയ വായനയുടെ വ്യാപ്തി പുതകങ്ങളിലെക്ക് വ്യാപിപ്പിക്കുകയും മലയാളത്തിന്റെ സുൽത്താന്റെ സമ്പൂർണ്ണ കൃതികൾ വായിച്ചു തുടക്കമിട്ടു തുടങ്ങിയ വായന ഇന്നും പരിമിതമായ സമയങ്ങളിൽ തുടർന്ന് പോകുമ്പോൾ വായിച്ച പുസ്തകങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണത്തിനു മനസ്സ് കൊതിക്കുന്നു .

ബേപ്പൂർ സുൽത്താന്റെ സമ്പൂർണ്ണ കൃതികൾ വായിച്ചു ബുക്ക്‌ തിരിച്ചു കൊടുക്കുമ്പോൾ തന്നെ സർദാരിൽ നിന്ന് മുകുന്ദന്റെ ഡല്ഹി വാങ്ങി ചിക്കെൻ ആണെന്ന് കരുതി പരുന്തിറച്ചി തിന്നതും ഓഫീസിലിൽ നിന്ന് തന്നെ കുളിയും കുടിയും ഭോഗവും നടത്തിയ സായിപ്പും കയ്യില കാഷില്ലത്തത്കൊണ്ട് മാത്രം തഴപെട്ട പ്രതിഭയെ അംഗീകരിക്കാതെ പോയ ചിത്രകാരനേം  പരിജയെപെട്ടു

 ,ഇന്നു മറന്നു തുടങ്ങിയ മനസ്സ് നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട് മുകുന്ദന്റെ ഡൽഹിയിൽ പറയുന്ന ഒരു സംഭവവുമായി ഇന്നത്തെ മുഖ പുസ്തക ലൈക്കൻ  സംസാകരത്തിനു ഒരു ബന്ധമുണ്ടെന്നു . സ്ത്രീകളുടെ പോസ്റ്റിനു കൂടുതൽ ലൈക് കിട്ടുന്ന എന്ന പരിവേദനം പോലെ അതിലെ ചിത്രകാരനും ഉണ്ടായിരുന്നു ഒരു പരിവേദനം ഒട്ടും  അർത്ഥമില്ലാത്ത  ചിത്രങ്ങൾ വരഞ്ഞ ഒരു ചിത്രകാരി പെണ്ണ് ആയി എന്നത് കൊണ്ട് മാത്രം അമ്ഗീകരിക്കപെടുന്ന ഒരു ഭാഗം

മുകുന്ദനിൽ നിന്ന് നക്ഷത്ര കുട്ടന്റെയും ചാമിയാരപ്പന്റെയും  തലമുറ പറഞ്ഞു  പറഞ്ഞവസാനിപ്പിക്കുന്ന ഒവി വിജയൻറെ തലമുറയിലെക്കാണ് വായന നീണ്ടത്  നിലമ്പൂരിലെ മാപ്പിളെ വീട്ടിലെ ഉമ്മച്ചിയും സ്വര്ണ നിറമുള്ള പുല്ലുകളും തുവ്വൂർ റയിൽവേ സ്റ്റേഷനിലെ ഇടലിയും സാമ്പാറും  വായനക്കിടയിലെ എന്റെ പ്രാദേശിക വികാരങ്ങളിൽ കുളിര് നിറച്ചു പോകുമ്പോൾ വാക്കുക്കളുടെ നാനാർഥങ്ങൾ ആയിരം സൂക്ഷമാണു പോലെ എന്നിലേക്കും എത്തുന്നത് ഞാനറിഞ്ഞു വീണ്ടും വായനയുടെ അനന്തതയിലേക്ക് പിച്ച വെക്കുമ്പോൾ പത്മ രാജന്റെ സുവർണ്ണ കഥകളിലെ മയിലമ്മയെപോലെ  നട്ടുച്ചക്ക് നാട്ടുകാർ ചുമന്നു കൊണ്ട് പോകുന്ന കട്ടിലിൽ മലര്ന്നു കിടന്നു ലോകം എനിക്ക് പുല്ലാണേ ..... എന്ന് എനിക്കും വിളിച്ചു കൂവണം എന്ന ചിന്തയിൽ   സാക്ഷാൽ പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന  കുഞ്ഞിക്കയുടെ പരലോകത്തിലേക്ക് എത്തുമ്പോൾ ദ്രവിച്ചു പഴകിയ ഒരു തറവാടും ഒരു ഉമ്മയുടെ സ്നേഹവും രണ്ടാനുമ്മയുടെ താക്കോൽ പ്രയോഗവും കുതിര കുളംബടിയും കാളവണ്ടിക്കാരന്റെ പാട്ടും ഇന്നും മനസ്സിൽ തങ്ങുന്നു .

പരലോകത്തിൽ നിന്ന് കന്യാവനങ്ങളിലേക്ക്  വായന പടര്ന്നു കയറുമ്പോൾ ഞാനും കൂടി ജീവിക്കുന്ന ജിദ്ധ നഗരത്തിൽ നിന്ന് കഥ തുടങ്ങി റിയാദിലേക്ക് വെട്ടുന്ന പുതിയ റോഡിൻറെ സർവേക്ക് വായനക്കാരനെയും ഒട്ടക പുറത്ത് കയറ്റി കുഞ്ഞിക്ക പോകുമ്പോൾ മുഹമ്മദ്‌ അൽ സഅദിന്റെ  മക്കയിലേക്കുള്ള പാതയെ കുഞ്ഞിക്ക അനുകരിച്ചോ എന്ന് പിന്നീട് മക്കയിലേക്കുള്ള പാതയുടെ വായനയിൽ ആശങ്കപെട്ട് പോയിട്ടുണ്ട് എന്നാലും കന്യാവങ്ങളിലെ പ്രാർഥനകളും കരടി രോമത്തിൽ നിര്മിച്ച അഹമ്മദ്‌ ദോസരിയുടെ  രണ്ടാം ഭാര്യുടെ കിടക്കയും  .ഇപ്പോഴും കേൾക്കുന്ന കുഞാവമാരുടെ കഥകളും  ഒരിക്കലും മറക്കില്ല.

പരലോകവും കന്യാവനങ്ങളും കഴിഞ്ഞു സെമി സൈഫ് തന്ന ഖസാക്ക് ടിക്കെറ്റിൽ കൂമൻ കാവിലേക്ക് രവിയോടോപ്പം ബസ്സ്കയറി ഇറങ്ങുമ്പോൾ  മൂക്കിലേക്ക് ചന്ദന ത്തിരിയുടെ സുഗന്ധവും കാതിലേക്ക് എത്തുന്ന അള്ളാ തിരുപേരും സ്തുതിയും സലവാത്തും എന്ന ബൈത്തിന്റെ ഈരടികളും ആയിരം കൊല്ലം രാഖി മിനിക്കിയ ശൈക്കന്മാരുടെ കോട്ടയും പുളിയും പുളിമരത്തിലെ ചോതിയും പള്ളികുളത്തിൽ നിന്ന് കുളിച്ചു കയറുന്ന മൈമൂനമാരും രതിയുടെ സ്ലാതാക്ഷരങ്ങൾ വീണ ഞാറ്റു പുരയും അള്ളാ പിച്ചാ മൊല്ലാക്കയും എന്തിനു അപ്പുക്കിളി വരെ ഓർമകളിൽ നിന്ന് നിഷ്കളങ്കമായി ചിരിക്കുന്നു

പ്രിയൻ സാദിക് മാഷിലൂടെ വീണ്ടും കുഞ്ഞിക്കയുടെ സ്മാരക ശിലകളിലെക്ക്  എത്തുമ്പോൾ കാതിലേക്ക് എത്തുന്നുണ്ട് കപ്പിയുടെ കരച്ചിലും അതിനു താളം ഒപ്പിക്കുന്ന  ഏറമുള്ളാന്റെ പാട്ടും   അടുക്കളെ പുറത്തേക്ക് ഇരുട്ടിന്റെ മറവിൽ എത്തുന്ന  കുതിരക്കാരനും  കണ്ണ് ചിമ്മി സങ്കടം പേറുന്ന കുഞ്ഞാലിയും   മാഷിന്റെ റൂമിൽ നിന്ന് അധികാരത്തോടെ എടുത്ത് കൊണ്ട് വന്ന ഏകനായ വിജയിയുടെ സസൂക്ഷമായ  കൊലപാതകങ്ങളും  ഖുശ്വന്ത്‌ സിംഗിന്റെ  സഖിമാരും ഞാനും വായനക്കിടയിലെ ഉദ്ദരണവും കഴിഞ്ഞു

 ആറാം വിരലിലെ ഉരുളി കള്ളനായ മനുഷ്യ ദൈവവും വിരലിലെ പ്രകാശവും ഇന്നും തെളിഞ്ഞുനിൽക്കുമ്പോൾ ചുവന്ന പൂവുകൾക്കിടയിൽ ശ്രദ്ധ കിട്ടാനായി തള്ളി കയറി വരുന്ന വെളുത്ത പൂവാവാൻ ഉള്ള തത്രപാടിനിടക്ക് വേദ രാമനോട് വിടചൊല്ലി നില്ക്കെ ആണ് ഷാലിമയെ പരിജയപെടുന്നത്
എനിക്കായി ഷാലിമ കൊണ്ട് വന്ന സമ്മാനങ്ങളിൽ പ്രധാനപെട്ട ഒന്നായിരുന്നു. രണ്ടാമൂഴം ഘടോൽകജന്റെ ദുഖത്തിൽ  ഒന്ന് കരയാൻ പോലും ആവാതെ ഭീമനോടോപ്പം  മഹാഭാരതയുദ്ധ വിജയം വായിച്ചു ഞാനും കൊണ്ടാടി.

  പുന്നയൂർകുളത്തിൽ  മലര്ന്നു നീതുന്ന പെണ്‍കുട്ടിയും  നലാപ്പാട്ടെ തറവാടിനെ ചുറ്റിയുള്ള കഥകളും നിറഞ്ഞ കമലയുടെ നീർമാതളപ്പൂവും ഷാലിമ തന്ന സമ്മാനത്തിൽ ആയിരുന്നു വണ്ടി കാളയും ജാനുവമ്മ പറഞ്ഞകതയും  എന്റെ കഥയും അവസാനം മിനി വായനക്ക്  തന്ന നഷ്ടപെട്ട നീലാംബരിയും വായിച്ചു തീർന്നപ്പോൾ മാധവികുട്ടി എന്ന ആ പ്രണയശിൽപ്പത്തിനോടല്പ്പം പ്രണയം ഈ ഉള്ളവനും തോന്നി

സൗദി അറേബ്യയുടെ ചരിത്രവും പൈതൃകവും കേള്ക്കാൻ ദുർഘടമായ  മരുപാതയിലൂടെ ഒരു ഒട്ടജീനിയിൽ ഇരുന്നു ഞാനും ഒരു യാത്രപോവുക ആയിരുന്നു മുഹമ്മദ്‌ അൽ സഅദിന്റെ കൂടെ  അന്ജാളും  ഒരുവാളും കൊണ്ട് ഇബ്നു ഷമ്മർ ൽ നിന്ന് ഇബ്നു സൌദ്‌ ഈ രാഷ്ട്രം (സൗദി അറേബ്യ)പിടിച്ചെടുത്ത ഇചാഷക്തിക്ക്  സല്യൂട്ട് നൽകുമ്പോൾ അത് വായനക്ക് നല്കിയ സമീര് കൊയകുട്ടിയെയും ഓര്ക്കുന്നു

നളിനി ജമീല എന്ന ലൈഗിക തൊഴിലാളിയുടെ അനുഭവങ്ങൾ പറഞ്ഞ  ഞാൻ നളിനി ജമീല ലൈംഗിക തൊഴിലാളി എന്ന പുസ്തകം  ഒരു നിമിഷം ആണായി പിറന്നതിൽ സ്വയം തലകുനിച്ചതായിരുന്നു

ഇനിയും പറയാൻ ഉള്ള പുസ്തകങ്ങൾ ആട് ജീവിതവും ബെന്യാമിനും അബു  ഇരിങ്ങാട്ടിരിയുടെ വവ്വാലുകളുടെ വഴികളും അടക്കംവരുന്ന വായിച്ച ബാക്കി  അടുത്ത വായനദിനത്തിൽ പറയാൻ ബാക്കി വെച്ച് ഭ്രാന്തൻ അംജത് തന്ന  ധര്മ പുരാണത്തിലേക്ക് ഞാൻ മടങ്ങട്ടെ പ്രജാപതി ഇപ്പൊ ഇട്ട പെരുച്ചാഴിയുടെ വലിപ്പമുള്ള കണ്ടിയേക്കാളും  വലുത് ഇടുമോ എന്നും പതിനായിരം തുടകൾ ഉരസ്സിയ   കുടിയരസ്സിന്റെ സ്ത്രീകളുടെ കത്ത് വായിച്ചു പ്രജാപതി ഉടുതുണി വാരി എടുക്കുമോ എന്നും നോക്കട്ടെ

എനിക്ക് വായനക്ക് ബുക്കുകൾ സമ്മാനിച്ച എല്ലാ മഹത് വെക്തികൾക്കും നന്ദി 




തിങ്കളാഴ്‌ച, ഫെബ്രുവരി 10

കല്ല്‌

കല്ല്‌ 
ശിലായുഗത്തോളം 
പഴക്കമുണ്ടത്രേ 
അല്ല അതിനും മുമ്പേ 

ഉള്ള ആയുധം 
അളന്നു മുറിച്ചു 
വെട്ടി എടുത്ത 
ചെങ്കല്ലില്‍ ആണ് 
കുഞ്ഞുകിടാങ്ങൾ  തന്‍ 
കുഞ്ഞു വയറിനു 
അച്ഛന്‍ രൂപം നല്‍കിയത്
പൊട്ടാസിട്ടു എട്ടു നിലയില്‍
പൊട്ടിച്ച കല്ലില്‍
ഇരുമ്പുകൂടം കൊണ്ട്
ദാരിദ്ര്യത്തെ മര്‍ദ്ദിച്ചാ...
ചേട്ടന്‍ അച്ഛന് മരുന്നും
അനിയന്‍ കുട്ടിക്ക് അന്നവും തന്നത്
ശത്രു ആദ്യം ഉന്നം വെച്ചെറിഞ്ഞ
ആയുധവും കല്ല്‌
ലാത്തയും ഉസ്സയും മനാത്തയും
മുതല്‍ മുത്തി കറുപ്പിച്ച
ഹജറുല്‍ അസ് വദു വരെ കല്ല്‌
മനസ്സില്‍ തീര്‍ത്ത ദൈവങ്ങളെ
മണ്ണില്‍ പ്രതിഷ്ഠിച്ചതും കല്ലില്‍
കോടികള്‍ കൊണ്ട്സ്ഫടികമായി
വെട്ടി തിളങ്ങുന്നതും കല്ല്‌
നല്ല വൈഡൂര്യക്കല്ല്
ഇല്ലാ പെണ്ണിന്‍റെ മൂക്കിലും
കാതിലും സ്വപ്നമായി
മിന്നിയതും ഈ കല്ല്‌ തന്നെ
നാഗരാജൻ കാവലിരിക്കുന്ന
മാണിക്യക്കല്ലും കല്ല്‌ തന്നെ
പ്രണയവും ജീവിതവും
പകുത്തവള്‍ പലവുരു
പറഞ്ഞതും കല്ലിനെക്കുറിച്ചാ
മനുഷ്യാ, നിങ്ങളുടെ ഹൃദയം
കല്ലാണെന്നു
അമ്മിക്കല്ലും അരകല്ലും
ആട്ടുകല്ലും അലക്കുകല്ലും
വേദന നല്കും മൂത്രകല്ലും
തീര്ന്നില്ല അവസാനമായി
നാട്ടിയ നിരത്തിയ സ്മാരക ശിലയും
കല്ലുതന്നെ കല്ല്...!

ചൊവ്വാഴ്ച, ഒക്‌ടോബർ 1

ഹംസകുട്ടിയുടെ ഹുറൂബ്

പത്തും പതിനഞ്ചും മണിക്കൂര്‍ നേരത്തെ വിശ്രമമില്ലാത്ത ജോലി കഴിഞ്ഞു ഹംസ കുട്ടി പരിമിതമായ തന്‍റെ താമസ സ്ഥലത്തിന്‍റെ ഇടുങ്ങിയ ഇടനാഴികയില്‍ ഇരുന്നു ഒരു സിഗരെറ്റിനു തീ കൊളുത്തി അപ്പുറവും ഇപ്പുറവുമെല്ലാം വെള്ളം നിറച്ചു വെച്ച കന്നാസുകള്‍ ഒന്നിന് മീതെ ഒന്നായി അടുക്കി വെച്ചിരിക്കുന്നു . ഇതിവിടുത്തെ സ്ഥിരം കാഴ്ച യാണ് ആഴ്ചയില്‍ രണ്ടോ  മൂന്നോ  ദിവസം മാത്രം ചുരത്തുന്ന നഗര മാതാവിന്‍റെ  അമൃത് പൊഴിക്കുന്ന അകിടായ ലൈന്‍ പൈപ്പുകളില്‍ നിന്ന് ദൈനം ദിന ആവശ്യങ്ങള്‍ക്ക് വേണ്ടി പിടിച്ചു വെച്ച ശുദ്ധജലമാണ്.ഓര്മ വെച്ച നാള്‍ മുതല്‍ സുന്ദരമായി ഒഴുകുന്ന പുഴവെള്ളത്തില്‍ രണ്ടു നേരം കുളിച്ചും കളിച്ചും ജീവിച്ച ഹംസകുട്ടിക്ക് ഈ  കണക്കാക്കിയ വെള്ളത്തിലുള്ള കുളിയും നനയും  തുടക്കത്തില്‍ ഏറെ പ്രയാസം നിറഞ്ഞതായിരുന്നു . എങ്കിലും അതൊക്കെ ശീലമായി . അല്ലെങ്കിലും ശീലങ്ങളും ശീലക്കേടുകളും  മനുഷ്യനെ പഠിപ്പിക്കുന്നത് അവനവന്‍റെ  ജീവിത സാഹചര്യങ്ങള്‍ ആണല്ലോ ...

ചുണ്ടില്‍ എരിഞ്ഞമരുന്ന സിഗരെറ്റിനൊപ്പം ഹംസകുട്ടിയുടെ ചിന്തകളും  കടല്‍ കടന്നു മലനാട്ടിലെത്തി. ചെറുപ്പം മുതലേ കണ്ടു വളര്‍ന്ന പുഴയായിരുന്നു ഹംസ കുട്ടിക്ക് ജീവിതം. പുഴയുടെ  ഓരോ ചുഴികളിലും  ചുളുവിലും  ജീവിതത്തെ കണ്ടു  .  വര്‍ഷക്കാലത്ത് ഇരുകരകളും കവിഞ്ഞൊഴുകുന്ന പുഴയിലൂടെ ഒഴുകിവരുന്ന അടക്കയും തേങ്ങയും  ചാടിപ്പിടിച്ചാണ് ഹംസകുട്ടി തന്‍റെ പഠനത്തിനും മറ്റും പണം കണ്ടെത്തിയിരുന്നത് .  യു പി സ്കൂള്‍ വരെ മാത്രമേ ഹംസകുട്ടി പഠിക്കാന്‍ പോയിട്ടൊള്ളൂ. അതിനപ്പുറം  പഠിക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. റബ്ബര്‍ എസ്റ്റേറ്റല്‍  ജോലി ചെയ്യുന്ന ഉമ്മാക്കും ഉപ്പാക്കും കിട്ടുന്ന ചെറിയ കൂലി കൊണ്ട് അഞ്ചാറു മക്കളെ പഠിപ്പിക്കുകയാണോ അതോ അവര്‍ക്ക് വെയിലും മഴയും കൊള്ളാതെ  കേറികിടക്കാനും വയര്‍ നിറച്ചു ഉണ്ണാനും, ഉടുക്കാനും ഉണ്ടാക്കുകയാണോ ചെയ്യുക .

മൂത്ത മകനായ ഹംസ കുട്ടിയും  കൂടി ഒരു ജോലിക്ക് പോയി തുടങ്ങിയാല്‍ അത് വീടിനു ഒരാശ്വാസം ആവുമല്ലോ . അല്ലെങ്കിലും  ഹംസകുട്ടിയെ സ്കൂളില്‍ ചേര്‍ത്തത് പഠിക്കാനോ പഠിപ്പിക്കാനോ ഒന്നുമല്ല. ഉച്ചക്ക് കിട്ടുന്ന ഉപ്പുമാവെങ്കിലും അവനു വയര്‍ നിറച്ചു കഴിക്കാമല്ലോ  എന്ന് കരുതിയാണ് . അത്യാവശ്യം ഈമാന്‍ കാര്യവും ഇസ്ലാം കാര്യവും  എട്ടും മൂന്നും പതിനൊന്നാണെന്ന് കൂട്ടാനും പഠിച്ചാല്‍  അത് പഴേ തോട്ടം തൊഴിലാളിയുടെ മകന് ഇന്നത്തെ എം ബി എ  ആണ് .തന്‍റെ കൂടെ ഉള്ള മറ്റു കുട്ടികളൊക്കെ തുടര്‍ പഠനത്തിനു പോവുന്നത് കാണുമ്പോള്‍ ഹംസകുട്ടിക്ക് സങ്കടം വന്ന്  കണ്ണീരോഴുകും. ആ  കണ്ണീരിനെ മറക്കാനാണ് ഹംസകുട്ടി പുഴയുടെ ആഴത്തിലേക്ക് ഊളിയിട്ടു   മണല്‍ വാരാന്‍ തുടങ്ങിയത്. അത് പടച്ചവനും ഹംസകുട്ടിക്കും മാത്രം അറിയുന്ന സത്യമാണ് . തന്‍റെ പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ ആ പണി പത്തിരുപത്തഞ്ചു  കൊല്ലം മഴയുംവെയിലുമറിയാതെ  ഹംസകുട്ടി എടുത്തു . രാവിലെ പുഴയില്‍ മുങ്ങി പ്ലാസ്റ്റിക്ക്  ചാക്കിലേക്ക്  വാരി കൂട്ടുന്ന മണലുമായി പൊങ്ങുന്ന ഹംസ കുട്ടിക്ക് കാരിരിമ്പിന്‍റെ കളറും കരുത്തുമാണ്. ഇന്നത്തെ പൂവന്‍ പഴം പോലുള്ള ചെക്കന്മാര്‍ ജിമ്മെന്നു വിളിക്കുന്ന മസിലും പീടികയില്‍ പോയി ഉണ്ടാക്കുന്നതിലും നല്ല സിക്സ്പാക്കും  മസിലും .

 ഹംസകുട്ടിയുടെ അദ്ധ്വാനം കൊണ്ടും, നിറഞ്ഞൊഴുകുന്ന പുഴയുടെ കാരുണ്യം കൊണ്ടുമാണ്   തന്‍റെ മൂന്നു പെങ്ങന്മാരെ  മാനമര്യാദക്ക് കെട്ടിച്ചു വിടാനും അനിയന്‍മാരെയൊക്കെ ഒരു പരിധിവരെ പഠിപ്പിക്കാനും കഴിഞ്ഞത്  . ഹംസകുട്ടിയുടേതടക്കം    പലരുടേയും ചൂഷണത്തിന് വിധേയമായ . നാടിന്‍റെ  തെളിനീര്‍  ഇനി ഒരാള്‍ക്കും ജീവിതം നല്‍കാന്‍ കഴിയാത്ത  വിധം മരണത്തിലേക്ക് അടുത്ത് തുടങ്ങിയപ്പോയാണ്‌, ഏതൊരാളെ പ്പോലെയും   ഹംസകുട്ടി പുതിയ മേച്ചില്‍പുറങ്ങള്‍ തേടാന്‍  നിര്‍ബന്ധിതനായത്. വളര്‍ന്ന് വരുന്ന പെണ്മക്കളെ ആണൊരുത്തന്‍റെ കൂടെ  കൈപിടിച്ചു കൊടുക്കാനും എല്ലാവരേയും പോലെ സ്വന്തമായി ഒരു കൂരനിര്‍മിക്കാനും വേണ്ടി ഹംസകുട്ടിയും കടല്‍ കടക്കാന്‍ നിര്‍ബന്ധിതനായി .

തട്ടിക്കൂട്ടിയതും നീക്കിയിരുപ്പുള്ളതുമായ സകലസമ്പാദ്യങ്ങളും നല്‍കി ഒരു വിസ നേടി. വിസയുടെ സ്വഭാവമോ  ജോലിയോ ഒന്നും ഏതൊരു നാട്ടിന്‍പുറത്ത് ക്കാരനെപ്പോലെ ഹംസകുട്ടിയും നോക്കിയിരുന്നില്ല. നോക്കിയിട്ടും കാര്യമില്ല , തനിക്ക് ഈ ആലം ദുനിയാവില്‍ ആകെ അറിയുന്ന പണികള്‍ കുത്തിയൊലിച്ചു പോവുന്നപുഴയുടെ ആഴങ്ങളില്‍ നിന്ന് മണല്‍മാന്തിയെടുക്കുന്നതും, റബ്ബര്‍ ടാപ്പിങ്ങുംമാത്രമാണ്. ഇത് രണ്ടും ഗള്‍ഫില്‍ ഇല്ലാത്തത് കൊണ്ട്  ആ കാര്യത്തില്‍ യാതൊരു ബേജാറുമില്ല !

അങ്ങനെ ഹംസ കുട്ടി ഗള്‍ഫില്‍ എത്തിയിട്ട് കൊല്ലം മുപ്പത്  കഴിഞ്ഞു.  വന്നു കയറിയ അന്നുമുതല്‍ ഒരു ബൂഫിയ(  ലഘുഭക്ഷണ ശാല )ജോലിക്ക്  കയറിയതാ... ഇന്നും  ആ ജോലി തന്നെ നിര്‍വഹിച്ചുപോരുന്നു .രണ്ടു കൊല്ലം കൂടുമ്പോള്‍  മൂന്നു മാസത്തെ ലീവില്‍ നാട്ടില്‍ പോയി വരും. വല്യ അല്ലലോ അലമ്പോ ഇല്ലാതെ ജീവിച്ചു. ഇരിക്കാനൊരുവീണ്ടും,  പെണ്‍കുട്ടികള്‍ക്ക് ഓരോ പുതിയാപ്ലമാരേയും ഒപ്പിക്കാന്‍ കഴിഞ്ഞതാണ് മൂന്നാണ്ടിന്‍റെ ആകെയുള്ള പ്രവാസ സമ്പാദ്യം.

  ഓരോ പ്രാവശ്യം നാട്ടിലേക്കും പോകുമ്പോഴും മനസ്സിലുറപ്പിക്കും അടുത്ത പോക്കിന് എന്നന്നേക്കുമായി പ്രവാസം മതിയാക്കണം. ശിഷ്ടകാലം നാട്ടില്‍ മക്കളും പേരമക്കളുമൊത്ത്  കഴിയണമെന്ന്  പക്ഷെ വിധി ഒരിക്കലും അതിനുസമ്മതിക്കില്ല. വിധിയോട് എങ്ങിനെയെങ്കിലും ഒരു പൊരുത്തപ്പെടാമെന്ന് വെച്ചാലും തനിക്ക് ചുറ്റും തന്നിലെ ഊര്‍ജ്ജം ഉള്‍കൊണ്ട് കറങ്ങുന്ന ഉപഗ്രഹങ്ങള്‍ അത് സമ്മതിക്കണമെന്നില്ല. എന്നത്   ഹംസകുട്ടിക്ക് നേരെത്തെ ബോധ്യപ്പെട്ട കാര്യമാണ്.   ഇനി തിരിച്ചു പോവണോ വേണ്ടയോ എന്നശങ്കയില്‍ മൂന്നുമാസത്തെ പതിവ്പരോള്‍  ആറു മാസം കൂടി  നീട്ടി നിന്നപ്പോള്‍ കണ്ടതാണ്. ആദ്യമാദ്യം ചിക്കന്‍പൊരിയും സ്നേഹനിര്‍മലമായ പുഞ്ചിരിയും പിന്നെ... പിന്നെ... പുളിച്ചതാളിപ്പും വളിച്ചചിരിയുമായ് സ്വന്തം കെട്ടിയോള്‍ സൈനബ വരെ പ്രതിഷേധ പ്രതീകങ്ങള്‍ പ്രകടിപ്പിച്ചതോര്‍ക്കുമ്പോള്‍  എന്നെങ്കിലും ഒരു നാള്‍   ഈ പ്രവാസം നിര്‍ത്താമെന്ന  വ്യാമോഹം മനസ്സില്‍ നിന്ന് നുള്ളി കളഞ്ഞതാ ...
പക്ഷേ  ഇപ്പോളിതാ ഇടിവെട്ടിയനെ പാമ്പുകടിച്ചു  എന്ന് പറഞ്ഞപ്പോലെ  സൗദിയുടെ ഭരണപരിഷ്കാരത്തിന്‍റെ ഭാഗമായി പുതിയപുലിവാല്‍ വന്നിരിക്കുന്നു .നിതാഖാത്തും സൗദിവല്‍ക്കരണവും എല്ലാമായി  പ്രാവാസികളുടെ ഉറക്കംകെടുത്താനെത്തിയ  ഉത്തരവ്  പലരേയും പോലെ ഹംസകുട്ടിയേയും ധര്‍മസങ്കടത്തിലാക്കിയിരിക്കുന്നു.
പത്തുമുപ്പത് കൊല്ലമായി കഫീലെന്നു(സ്പോന്‍സര്‍ ) പറയുന്ന അറബിക്ക് ആവശ്യപ്പെടുന്ന കാശ് കൊടുത്ത്  ഇഖാമ(താമസരേഖ ) പുതുക്കി ജോലിയെടുത്ത്  വല്യ  ബുദ്ധിമുട്ടില്ലാതെ പോവുകയായിരുന്നു.  ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം ഖഫാലത്ത്(സ്പോന്‍സര്‍ ഷിപ്പ് ) ചോദിച്ചിരിക്കുന്നു.  അതിന്‍റെ  നീക്ക് പോക്ക് നടത്താന്‍  ഖഫീലിനെ വിളിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ല ഫോണില്‍വിളിച്ചിട്ട്  എടുക്കുന്നും ഇല്ല. ജോലി ചെയ്യുന്ന സ്ഥാപനഉടമയാണെങ്കില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരിക്കുന്നു. ഒരു രക്ഷയുമില്ല. അപ്പോഴാണ്. സഹമുറിയന്‍ മജീദ്‌ പറയുന്നത് ഹംസാക്ക നിങ്ങളൊന്നു ശറഫിയ്യയ്യില്‍ പോയി നോക്കൂ ഇനി ആ പഹയന്‍ എങ്ങാനും ഹുറൂബ് ആക്കിയിട്ടുണ്ടാവുമോആവോ??!!

മജീദിന്‍റെ ഈ വാക്ക് കേട്ട്  വി ഹെല്‍പ്പ് ഓഫീസില്‍ പോയി തന്‍റെ ജാതകം നോക്കിയത് . തിരിച്ചും മറിച്ചും ഞക്കിയും. പരതിയും നോക്കിയപ്പോയാണ് മജീദ്‌ പറഞ്ഞപ്പോലെ ഖഫീലും ഹംസകുട്ടിയും
തമ്മിലുള്ള ബന്ധം ആ കാലമാടന്‍ വേര്‍പെടുത്തിയിതറിയുന്നത് . മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലിയ ആ പഹയന്‍  മൊബൈല്‍അല്ല കമ്പി അടിച്ചാല്‍ പോലും എടുക്കാത്തതിന് പറഞ്ഞിട്ട് കാര്യമില്ല . എങ്ങനെയെ ങ്കിലും ആ പാസ്പോര്ട്ടോന്നു  കിട്ടിയാല്‍ നാട്ടിലേക്ക് വണ്ടി കയറുകയോ  വേറെയെന്തെങ്കിലും വഴി നോക്കുകയോ ചെയ്യാമായിരുന്നു . അതിനെന്ത് വഴിയെന്ന്  ചിന്തിച്ചാണ് ഈ അന്തിക്ക് ഹംസകുട്ടി
കുത്തിയിരിക്കുന്നത് .


ചുണ്ടിലെ സിഗരെറ്റിനേക്കാള്‍ തീക്ഷണതയിലാണ്  ഹംസകുട്ടിയുടെ നെഞ്ചിലെ തീയെരിയുന്നതെന്ന്  മനസിലാക്കിയ മജീദ്‌   വന്നു ചോദിച്ചു .....
അല്ല അംസാക്കാ ... തെന്താപ്പോ  ഈ ഇരുത്തം കിടക്കുന്നില്ലേ ...
മരുഭൂമി ഒണരും മുമ്പ് ഒണരേണ്ടവരല്ലെ ... ഞമ്മള്‍ ?
മോനെ മജീദേ ... അയിന്  ഒറങ്ങീട്ട് വേണ്ടേ  ... ഒണരാന്‍

മരുഭൂമി പോലെയാണിപ്പോള്‍ ഹംസകുട്ടിയുടെ മനസ്സ്. മുമ്പില്‍ വഴികള്‍ നിരവധിഉണ്ടെങ്കിലും തനിക്ക് പോകേണ്ട വഴിയേതെന്നു മാത്രമറിയില്ല. സ്വന്തം പുഴയും അതിന്‍റെ തീരവും   ഈ താമസിക്കുന്ന റൂമും ജോലി ചെയ്യുന്ന ബൂഫിയയുമല്ലാതെ അതിനപ്പുറം ദുനിയാവില്‍ യാതൊന്നും  കാണാത്ത ഹംസകുട്ടിക്ക് ഇതൊരു പരീക്ഷണം തന്നെയാണ് ..
മൗനം  തളംകെട്ടിയ ചിന്തകള്‍ക്ക് വിരാമമിട്ടു മജീദ്‌ വിളിച്ചു,
അംസാക്കാ ,,,,,  
 എന്തേ ഡാ ...

ഹംസാക്കാ ഇങ്ങളിങ്ങനെ ബേജാറും ബെത്തപ്പാടും ആയി ബിപി കൂട്ടി വെറുതെ മലാമത്തിന്‍റെടക്ക് എടങ്ങേറ് കൂടി വലിച്ചു കേറ്റല്ലിം  നമുക്ക് ഹുറൂബ് വലിപ്പിക്കാന്‍ വല്ലവഴിയും, ഉണ്ടോന്നു നോക്കാം. വളഞ്ഞവഴിക്കും നേരായവഴിക്കും  ഇങ്ങനെയുള്ള വണ്ടീംവലേം തീര്‍ക്കാന്‍ വേണ്ടി കുറേയാളുകള്‍ ഇവിടെയുണ്ടല്ലോ ഞമ്മക്കവരെയടുത്തൊന്നു മുട്ടിനോക്കാം ... മജീദിന്‍റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തി ഹംസകുട്ടി ഉറങ്ങാന്‍കിടന്നു. പ്രവാസജീവതത്തില്‍ എല്ലാവരും ഒറ്റകളാണ്  സ്വന്തം പ്രശ്നങ്ങളിലും സ്വപ്നങ്ങളിലും മാത്രം ജീവിക്കുന്നവര്‍. സ്വന്തം കൂടെപിറപ്പുകള്‍ പ്പോലും ഇവിയെത്തിയാല്‍ സ്വന്തംകാര്യം സിന്ദാബാദ്യെന്ന മുദ്രാവാക്യത്തിലാ ജീവിക്കുന്നത് .അവരെയൊന്നും കുറ്റപ്പെടുത്തിയിട്ടു എല്ലാവരും പണം സമ്പാദിക്കാന്‍വേണ്ടി വന്നവരാണല്ലോ ഇവിടെ .പണത്തിനടക്ക് സ്നേഹത്തിനും രക്തബന്ധങ്ങള്‍ക്കും , സൌഹൃദങ്ങല്‍ക്കുമൊക്കെ  പ്രവേശനം നിഷിദ്ധമാണ് .

  എങ്കിലും മജീദ്‌ ഈ റൂമിലേക്ക് വന്നയന്നുമുതല്‍   ഹംസകുട്ടിക്ക് ഒരുനല്ല കൂട്ടാണ് സന്തോഷത്തിലും,സങ്കടത്തിലും  മജീദ്‌ ആശ്വാസവാക്കുകളുമായി കടന്നുവരാറുണ്ട് .പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയും പാകതയും ഉള്ളവന്‍ . മനുഷ്യനെ മനസ്സിലാക്കാന്‍ കഴിയുന്നവന്‍  പ്രായത്തില്‍ ഇളപ്പമെങ്കിലും നല്ലൊരു സുഹൃത്ത്. ചിന്തകള്‍ക്ക് ഇടയിലെപ്പോഴോ കണ്‍പോളകളെ ഉറക്കം കീഴടക്കിയത് ഹംസകുട്ടി അറിഞ്ഞില്ല .

പിറ്റേന്ന് ജോലി കഴിഞ്ഞു മജീദ്‌വന്നപ്പോള്‍ ഹുറൂബ് വലിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ അന്വേഷിച്ചാണ് വന്നത് നേരായ വഴിക്ക് കാര്യങ്ങള്‍ നടക്കണമെങ്കില്‍ കഫീല്‍ വിജാരിക്കണം അതൊരിക്കലും നടക്കാത്തത്കൊണ്ട് ,നമുക്ക് വളഞ്ഞ വഴിതന്നെ നോക്കാം അവന്‍റെയൊരു സുഹൃത്തിന്‍റെ പരിചയത്തില്‍ ഒരാളുണ്ട് ആറായിരംറിയാല്‍ നല്‍കിയാല്‍ കാര്യങ്ങള്‍ ശരിയാക്കി നല്‍കുമെന്ന് പറഞ്ഞു  . ആശിച്ചും കൊതിച്ചും ആകാംഷയോടെ അത് കേട്ടപാടെ കയ്യിലുള്ളതും കടംവാങ്ങിയാല്‍ കിട്ടുന്നിടത്തെല്ലാം കടം വാങ്ങിയും മജീദിന്‍റെ കൂട്ടുകാരനെപ്പോയി കണ്ടു.അഡ്വാന്‍സായി മൂവായിരം രൂപ ബാക്കി സംഗതിയെല്ലാം റെഡിയായി പേപ്പറുകള്‍ കയ്യില്‍ വന്നതിനു ശേഷവും നല്‍കാമെന്ന വെവസ്ഥയില്‍  തിരിച്ചു പോന്നു.

രണ്ടു ദിവസംകൊണ്ട് എല്ലാം ശരിയാക്കി നല്‍കാം എന്നാണു വെവസ്ഥ.പക്ഷെ ഇപ്പൊ ദിവസം രണ്ടുംനാലും കഴിഞ്ഞു  കൊടുത്ത കാശിനോ പറഞ്ഞവാക്കിനോ ഒരുതുമ്പും കാണുന്നില്ല വിളിക്കുമ്പോയെല്ലാം  ഇന്ന് നാളെ മറ്റന്നാളെന്നു പറഞ്ഞു പുതിയ പുതിയ  അവധികളും കാരണങ്ങളും പറഞ്ഞു മാസം ഒന്ന് കഴിഞ്ഞപ്പോള്‍ ഖഫീലിനെപ്പോലെ തന്നെ ഇപ്പോള്‍ സഹായിക്കാമെന്നു പറഞ്ഞു കാശ്  വാങ്ങിയവന്‍റെയും ഒരുവിവരവുമില്ല . അതല്ലെങ്കിലും ഇവിടെ മലയാളി മലയാളിയെ പറ്റിക്കല്‍ പുതിയസംഭ വമൊന്നും അല്ലല്ലോ ....

ഓരോ വാതിലുകളും അടയുന്നത് ജീവിതസായാഹ്നത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഹംസകുട്ടിയുടെ മുഖത്തും ആരോഗ്യത്തിലും പ്രകടമായിതന്നെ മജീദ്‌കണ്ടു . എല്ലാവരും ഉറങ്ങിയാലും ഉറങ്ങാന്‍ കഴിയാത്ത ഹംസ കുട്ടിയുടെ കണ്ണിനേയും കരളിനേയും മജീദ്‌ കണ്ടു പാവം ഈ പാവത്തിനെ പടച്ചവന്‍ എന്തിനാണിങ്ങനെ ഇടങ്ങേരാക്കുന്നത് എന്ന് മജീദിനും മനസ്സിലാവുന്നുണ്ടായിരുന്നില്ല .  ചുണ്ടിലെരിയുന്ന സിഗ്രെറ്റില്‍ മാത്രമല്ല, ഹംസ കുട്ടിയുടെ നെച്ജിലും എരിയുന്ന തീ ആണെന്ന് മനസ്സിലാക്കിയ മജീദ്‌ പറഞ്ഞു
ഹംസാക്കാ ...

ഞമ്മളെ ഇവിടെ  കുറേ സംഘടനകള്‍ ഉണ്ടല്ലോ? കൂട്ടത്തില്‍ ഇങ്ങളെ നാട്ടാര്‍ക്കും ഉണ്ടല്ലോ ഒരു കമ്മിറ്റി .നിങ്ങളറിയുന്ന ആരെങ്കിലും ആ കൂട്ടത്തില്‍ ഉണ്ടെകില്‍ ഓലെയടുത്തൊന്നുപോയി പറഞ്ഞു നോക്കീം ...
ഇത് കേട്ടപ്പോള്‍ ഹംസകുട്ടിയുടെ മനസ്സിലും അത്  ശരിയാണെന്ന് തോന്നി. മാത്രമല്ല ജോലിയുടെ ഇടവേളകളിലുള്ള പത്രവായനയില്‍  ,സംഘടനയുടെ സേവന വാര്‍ത്തകളും മറ്റും കാണാറുമുണ്ട് . പിറ്റേന്ന് രാവിലെ തന്നെ അവരെ പ്പോയി കാണാന്‍  തീരുമാനിച്ചു . ഒരിക്കലും ഈ  അവസ്ഥയില്‍ അവരെന്ന സഹായിക്കാതിരിക്കില്ല .ഇത് വരെ അവര്‍ വിളിച്ചപ്പോ ഒന്നും അവിടെ ചെല്ലാനോ  അവരെ പരിപാടികളില്‍  പങ്കെടുക്കാനൊന്നും ജോലിത്തിരക്ക് കാരണം സാധിചിട്ടില്ലങ്കിലും  ഓരോ കാര്യം പറഞ്ഞുള്ള പിരിവുമായി അവര്‍ വരുമ്പോള്‍ തന്നാലാവുന്നത്കൊ ടുത്തിട്ടുണ്ടല്ലോ ...പിന്നെ ഞമ്മളെ അയല്‍വാസികളും നാട്ടുക്കാരുമൊക്കെയല്ലേ   അതിലുള്ളത് ഇതൊരു അത്താണിതന്നെയാണെന്ന ധാരണയോടെ  ഹംസകുട്ടിയുടെ നിദ്രാവിഹീന രാവിനു തിരശീലവീണു .

രാവിലെ എണീറ്റ്‌ 

പിറ്റേന്ന് രാവിലെ  ജോലിസ്ഥലത്ത്പ്പോയി  ബോസ്സിനെ ക്കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി അര ലീവുംവാങ്ങി  സംഘടനയുടെ സാരഥികളുടെ അടുത്തേക്ക്പോയി .  തന്‍റെ കദനകഥ പറഞ്ഞു എല്ലാം കഴിഞ്ഞു നേതാവിന്‍റെ  ഒരു ചാരിത്ര്യപ്രസംഗവും കേട്ട്. തുടങ്ങിയ ലക്‌ഷ്യം മുതല്‍ ഇന്ന് വരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തുന്ന ബിസിനെസ്സ് ലാഭം, വിവിധ പ്രോഗ്രാം അതിനു പുറത്ത് ഓരോരുത്തര്‍ മരണ പെടുമ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍   . തുടങ്ങി ഹംസ കുട്ടിക്ക് മനസ്സിലാവാത്ത കുറേ കാര്യങ്ങള്‍  . എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും  ഇത് കൊണ്ടൊന്നും തനിക്കൊരു  ഗുണവുമില്ലെന്നു മനസ്സിലായി 

നിരാശയുടെ തീവ്രഭാവവുമായി തിരിച്ചു വന്ന ഹംസകുട്ടിയുടെ നേരെ എന്തായി  പോയ കാര്യം എന്ന് ചോദിക്കും മട്ടില്‍ നോട്ടമെറിഞ്ഞ മജീദിന്  മുമ്പില്‍   ഹംസ കുട്ടി ഉത്തരം പറഞ്ഞു. സങ്കടങ്ങളില്‍ പങ്കാളികള്‍ ആവാനുള്ളതല്ല മജീദേ ,,,, ഇന്നത്തെ സംഘടനകള്‍  സന്തോഷമുള്ളവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കാന്‍ ഉള്ളതാ .........!!

പ്രതീക്ഷകള്‍ക്ക്  കിനാവിലേക്ക് വരെ പ്രവേശനം നിഷേധിച്ചു കിടന്ന ഹംസകുട്ടിയുടെ മൊബൈലിന്‍റെ അലറാം നാദം  ഇടതടവില്ലാതെ രാവെളുക്കും മുമ്പേ.. ചിലച്ചുകൊണ്ടിരുന്ന ശബ്ദം കേട്ട് തലവഴി മൂടിയ ബ്ലാങ്കറ്റ് മാറ്റി ഹംസക്കയെ തട്ടി വിളിച്ച മജീദിന്‍റെ  കൈകള്‍ ഒരുവേള  പിന്തിരിഞ്ഞു
 ഹംസാക്കാ എന്നൊരു അലര്‍ച്ചയോടെ   മജീദ്‌ നിശ്ചലനായി  .. ഖഫാലയും ഖഫീലുമല്ല ഇനിയൊരു ഖഫം പുടയാണ് ഹംസകുട്ടിക്കാവശ്യം


(ഇത് കഥയാണോ ജീവിതമാണോ എന്നെനിക്കറിയില്ല . എനിക്ക് ചുറ്റിലും ഒരുപാട് ഹംസ കുട്ടിമാരുണ്ട് എന്ന് മാത്രം എനിക്കറിയാം.  പ്രിയപെട്ട സ്നേഹിതന്‍ സാദിഖ് മാഷ് പറഞ്ഞ ഒരു ആശയത്തെ ഞാന്‍ കണ്ട ജീവിതങ്ങളുമായി യോജിപ്പിച്ച് എഴുതിയതാണ് . നിങ്ങളുടെ വിമര്‍ശനങ്ങള്‍ കമെന്‍റ് ബോക്സില്‍ കുറിച്ചാലും )

LinkWithin

Related Posts Plugin for WordPress, Blogger...